പാരിസ്: ഫ്രാൻസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'സഹായത്തോടെയുള്ള മരണ' ബില്ലിന് ഫ്രഞ്ച് പാർലമെന്റ് അനുമതി നൽകി. ഭേദമാക്കാനാകാത്ത മാരകരോഗങ്ങൾ കാരണം കടുത്ത ശാരീരിക വേദന അനുഭവിക്കുന്ന പ്രായപൂർത്തിയായ രോഗികൾക്ക്, സ്വന്തം ഇഷ്ടപ്രകാരം ഡോക്ടർമാരുടെ സഹായത്തോടെ ജീവനൊടുക്കാൻ അനുമതി നൽകുന്നതാണ് ഈ പുതിയ നിയമം.
ഫ്രഞ്ച് പൗരന്മാർക്കും പ്രവാസികൾക്കും ഇതിനായി അപേക്ഷിക്കാം. എന്നാൽ മാനസിക രോഗങ്ങളോ അൽഷിമേഴ്സോ ഉള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിദഗ്ദ്ധ സമിതിയുടെ കർശന പരിശോധനയ്ക്ക് ശേഷമേ അനുമതി നൽകൂ. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ 291 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. പ്രതിപക്ഷ സ്വാധീനമുള്ള സെനറ്റിനെ മറികടക്കാൻ സർക്കാർ പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിക്കുകയായിരുന്നു.
2022ലെ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതിലൂടെ പാലിക്കപ്പെട്ടതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. 14 വർഷത്തെ തർക്കങ്ങൾക്കൊടുവിൽ പാസാക്കിയ ബിൽ, ഭരണഘടനാ കൗൺസിലിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ പൂർണ്ണ നിയമമായി മാറും. ഇതോടെ ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാൻസും ഇടംപിടിക്കും.